എരുമേലി: അപകടക്കെണിയായ എരുമേലി കണമലയിൽ വീണ്ടും വാഹനം മറിഞ്ഞു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകരുടെ മിനി ബസ് ആണ് റോഡരികിലേക്കു മറിഞ്ഞത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള തീർഥാടകർ ബസിലുണ്ടായിരുന്നു. കർണാടക സ്വദേശികളായിരുന്നു. ചെറിയ പരിക്കുകൾ ഉണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്ന് അറിയുന്നു. എല്ലാ തീർഥാടന കാലത്തും അപടകമുണ്ടാകുന്ന മേഖലയാണ് കണമല. സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും ഈ മേഖലയിലെ അപകടങ്ങൾ പൂർണമായി ഒഴിവാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ശബരിമല തീർഥാടനകാലത്തിന്റെ രണ്ടാം ദിവസമായപ്പോൾത്തന്നെ അയ്യപ്പഭക്തർ ഉൾപ്പെട്ട ആറ് അപകടങ്ങൾ തീർഥാടക മേഖലയിൽ ഉണ്ടായി. ആദ്യ ദിനം അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. കാഞ്ഞിരപ്പള്ളിയിൽ പുലർച്ചെ അഞ്ചിന്, അമരാവതി രാവിലെ പത്തരയ്ക്ക്, കരിനിലം രാവിലെ 11ന്, മരുതുംമൂട് ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം നാലിനും, എരുമേലി പ്രപ്പോസിൽ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്. മരുതുംമൂട്ടിൽ ഉച്ചയ്ക്കും വൈകുന്നേരവുമായി രണ്ട് അപകടങ്ങൾ ഉണ്ടായി.
വാഹനത്തിൽ കുടുങ്ങി
ഉച്ചയ്ക്ക് 12ന് പൂഞ്ഞാർ-എരുമേലി സംസ്ഥാനപാതയിൽ അമരാവതിക്കു സമീപം ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർഥാടകരുടെ ഒമ്നിവാൻ നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് ഡ്രൈവറും മുൻ സീറ്റിലെ തീർഥാടകനും വാഹനത്തിനുള്ളിൽ കുടുങ്ങി. നാട്ടുകാരും പോലീസും ഏറെനേരം പണിപ്പെട്ടാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഉൾപ്പെടെ ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഈ അപകടത്തിൽ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ മുണ്ടക്കയം സ്വദേശിയുടെ കാർ കരിനിലത്തിനു സമീപം മറ്റൊരു തീർഥാടന വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു കാറുകൾക്കും സാരമായ കേടുപാട് സംഭവിച്ചു. തുടർന്ന് ആദ്യ അപകടത്തിൽ പരിക്കേറ്റവരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ 12.30ന് ദേശീയപാതയിൽ 35-ാം മൈൽ മെഡിക്കൽ ട്രസ്റ്റ് ജംഗ്ഷനു സമീപം നിയന്ത്രണംവിട്ട തീർഥാടന വാഹനം ആരോഗ്യവകുപ്പിന്റെ ഉൾപ്പെടെ രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം റോഡിന്റെ വശത്തെ ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നു. തെലുങ്കാന സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒരാൾക്ക് പരിക്കേറ്റു. ഇയാളെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മൂന്ന് വാഹനങ്ങൾക്കും സാരമായ കേടുപാട് സംഭവിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗത തടസവുമുണ്ടായി.
അമിതവേഗവും ഉറക്കവും
വൈകുന്നേരം നാലോടെ മരുതുംമൂട് ഗുരുമന്ദിരത്തിനു സമീപം ദർശനംകഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ റോഡിന്റെ വശത്തെ തിട്ടയിലിടിച്ച് അപകടമുണ്ടായി. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. ആന്ധ്ര സ്വദേശികളായ തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗമാണ് പലപ്പോഴും തീർഥാടന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള കാരണം. ഇതോടൊപ്പം തുടർച്ചയായ യാത്രയെ തുടർന്ന് ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും അപകടത്തിന് ഇടയാക്കുകയാണ്.